രാജപുരം: പൂടംകല്ല് -ബളാൽ റോഡിലെ മണിക്കല്ലിൽ പുതിയ പാലത്തിന്റെ നിർമാണത്തിന് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ചു. നേരത്തേ മൂന്നു കോടി രൂപ വകയിരുത്തിയിരുന്നത് അഞ്ചുകോടിയായാണ് ഉയർത്തിയത്. ആദ്യം അനുവദിച്ച തുക പാലത്തിന്റെ നിർമാണത്തിന് പര്യാപ്തമല്ലെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന സർക്കാർ അടങ്കൽ തുക ഉയർത്തിയത്.
ഭരണാനുമതി ലഭിച്ച പശ്ചാത്തലത്തിൽ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വിലയിരുത്താൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.
പൊതുമരാമത്തുവകുപ്പ് ബ്രിഡ്ജസ് വിഭാഗം എൻജിനിയർ കെ. രാജീവൻ, അസി. എൻജിനിയർ ഷബിൽ ചന്ദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, പഞ്ചായത്തംഗങ്ങളായ സി. രേഖ, ലിറ്റി ജോസ്, പാലം നിർമാണ കമ്മിറ്റി ചെയർമാൻ ടി.കെ. നാരായണൻ, കൺവീനർ ബി. രത്നാകരൻ നമ്പ്യാർ, ഷാലു മാത്യു, കെ. കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ എന്നിവർ പങ്കെടുത്തു.